
കഴക്കൂട്ടം: ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെറ്റിൽ താളവിസ്മയം തീർത്തും വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച് മന്ത്റി രാമചന്ദ്രൻ കടന്നപ്പള്ളി. മന്ത്റിയുടെ ഗാനാലാപനത്തോടെയാണ് കാണികളെ ഞെട്ടിച്ച കലാപ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്. സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും എന്ന ഗാനത്തിൽ തുടങ്ങി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ദേവീ ശ്രീദേവി, ഒന്നിനി ശ്രുതി താഴ്ത്തി തുടങ്ങിയ പാട്ടുകൾ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്റി ഒരുപോലെ വിസ്മയിപ്പിച്ചു.
ഓരോ പാട്ടുകൾ അവസാനിക്കുമ്പോഴും കരഘോഷത്തോടെയാണ് അവരതേറ്റെടുത്തത്. ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആർട് സെന്ററിലെ ബീഥോവൻ ബംഗ്ലാവിൽ നടന്ന ചടങ്ങിലാണ് മന്ത്റിയും ഭിന്നശേഷിക്കാരും ചേർന്നൊരുക്കിയ സംഗീതവിസ്മയം അരങ്ങേറിയത്. ദിനാചരണത്തിന്റെ ഭാഗമായി സെന്ററിൽ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാൻഡിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്റിയുടെ അടുത്ത പ്രതിഭാവിശേഷം അനുഭവിച്ചറിഞ്ഞത്. ഡ്രംസെറ്റിൽ താളവിസ്മയം തീർത്ത് മന്ത്റി കാണികളെ വീണ്ടും കൈയിലെടുത്തു. ഇരുത്തം വന്ന ഒരു കലാകാരന്റെ കൈക്കരുത്തോടെയാണ് അദ്ദേഹം കൊട്ടിക്കയറിയത്.
സെന്ററിലെ ഓട്ടിസം വിഭാഗത്തിൽപ്പെട്ട ഗൗതം ഷീൻ മന്ത്റിയുടെ ഛായാചിത്രം വരച്ച് നൽകിയതോടെ അടുത്ത വിസ്മയത്തിന് സെന്റർ സാക്ഷിയായി. തത്സമയം തന്നെ മന്ത്റിയും മഹാത്മാഗാന്ധിയുടെ ക്യാരികേച്ചർ വരച്ച് സമ്മാനിച്ച് കാണികളെ അത്ഭുതപ്പെടുത്തി. ചടങ്ങിൽ ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് സ്വാഗതവും ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽ നായർ നന്ദിയും പറഞ്ഞു.