Press Club Vartha

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

Muthalappozhi

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ എന്നത് സംശയമാണ്. മത്സ്യബന്ധന വള്ളങ്ങളുടെ അപകടം, കടലാക്രമണം, തുറമുഖ കവാടത്തിൽ മൺതിട്ട രൂപപ്പെടൽ തുടങ്ങി മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് പറയാൻ ദുരിത കഥകൾ മാത്രമാണ് എന്നും. തങ്ങളെ കൊണ്ട് ആകുന്ന പോലെ പല സമരമുറകളും സ്വീകരിച്ചാണ് സർക്കാരിൽ നിന്ന് പലപ്പോഴും താത്കാലിക പരിഹാര മാർഗ്ഗങ്ങൾ അവർ നേടിയെടുത്തത്. വാസ്തവത്തിൽ മാറിവരുന്ന സർക്കാരുകൾ ഇതുവരെ മുതലപ്പൊഴിയിലെ ദുരിതം അവസാനിപ്പിക്കുന്നതിന് ഉചിതമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല ദുരിതം വരട്ടെ പരിഹാരം കാണാം എന്ന മനോഭാവമാണ് സർക്കാരുകൾക്ക് ഉണ്ടായിരുന്നത്. ഇന്നും ആ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല.

മത്സ്യത്തൊഴിലാളികളുടെ വാക്കിന് വിലയുണ്ടോ?

മുതലപ്പൊഴിൽ ഇന്നും ഉയർന്നു കേൾക്കുന്ന ഒന്നാണ് പുലിമുട്ട് നിർമാണത്തിന്റെ അപകടകരമായ അശാസ്ത്രീയത. കടൽ ശാന്തമാകേണ്ട തുറമുഖ കവാടത്തിൽ കടൽ കലി തുള്ളുന്നത് മുതലപ്പൊഴിയിൽ കാണാം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഈ അശാസ്ത്രീയത ആവർത്തിച്ച് ബോധ്യപ്പെടുത്തി, സർക്കാർ നടത്തിയ പല പഠനങ്ങളും അത് ശരിവെച്ചു. പക്ഷെ പതിറ്റാണ്ടുകൾക്ക് ഇപ്പുറവും സർക്കാരിന് അനക്കമില്ല. പുതിയ പുലിമുട്ട് സ്ഥാപിക്കും, നീളം കൂട്ടും എന്നൊക്കെയുള്ള അശരീരികൾ അന്തരീക്ഷത്തിൽ പരന്നതല്ലാതെ മുതലപ്പൊഴിയിൽ കണ്ണീരൊഴിഞ്ഞില്ല.

അശാസ്ത്രീയത കാരണം കടലാഴങ്ങളിൽ ജീവൻ പൊലിഞ്ഞ മത്സ്യത്തൊഴിലാളികൾ നൂറോളം വരും. ഇന്നും കണ്ടെത്താൻ സാധിക്കാത്ത എത്രയോ ആളുകൾ. തകർന്നടിഞ്ഞ ലക്ഷങ്ങൾ വിലയുള്ള വള്ളങ്ങൾ എത്ര എന്നതിന് ഉത്തരമില്ല. പക്ഷെ അവർക്ക് ജീവിക്കണം. അതിനു മീൻ പിടിക്കണം. ജീവൻപണയം വെച്ച് അവർ വീണ്ടും കടലിൽ പോയി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലൂടെ.

*പോക്ക് മുടക്കിയ മണൽ തിട്ട*

അദാനിക്ക് വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകാൻ വർഷങ്ങൾക്ക് മുൻപ് മുതലപ്പൊഴിയിൽ പുലിമുട്ട് മുറിച്ച് സർക്കാർ കരാർ അടിസ്ഥാനത്തിൽ സ്ഥലം നൽകി. കരാർ അവസാനിക്കുന്നതുവരെ മുതലപ്പൊഴിയിൽ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കാൻ അദാനിക്കായിരുന്നു ചുമതല. അദാനിയുടെ കരാർ കുറച്ച് നാൾ മുൻപ് അവസാനിച്ചു. കരാർ കഴിയുന്നതുവരെ പൊഴി മൂടിയിരുന്നില്ല. അദാനി പോയി എന്ന് മാത്രമല്ല സർക്കാർ മുതലപ്പൊഴിയെ മറക്കുകയും ചെയ്തു. ഇതോടെ മുതലപ്പൊഴി വീണ്ടും മണ്ണ് കയറി മൂടി. കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾ അവിടെ കുടിൽകെട്ടി സമരമിരിക്കുകയാണ്.

മണ്ണ് മൂടി തുടങ്ങിയപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ സർക്കാരിന് സൂചന നൽകിയിരുന്നു. തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ സമരം ശക്തമായപ്പോൾ കണ്ണിൽ പൊടിയിടാൻ സർക്കാർ ഹിറ്റാച്ചി കൊണ്ടുവന്നു. ടൺ കണക്കിന് വരുന്ന മണൽകൂന എങ്ങനെയാണ് ഹിറ്റാച്ചി കൊണ്ട് മാറ്റുക? മത്സ്യത്തൊഴിലാളികൾ അത് തടഞ്ഞു. തുടർന്ന് ഒരു ചെറിയ ഡ്രെഡ്ജർ എത്തിച്ചു മണ്ണ് നീക്കി തുടങ്ങി. പക്ഷെ മണൽ ഒരുതരി കുറഞ്ഞില്ല. പൊഴി പൂർണ്ണമായി മൂടി. നൂതനമായ സംവിധാനങ്ങൾ ഉള്ള ഡ്രഡ്ജർ എത്തിക്കണമെന്ന് മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണ്.

*കലാപമുണ്ടാക്കാനല്ല, സമരം ഉപജീവനത്തിന്*

മത്സ്യത്തൊഴിലാകൾ നടത്തുന്ന തീർത്തും ന്യായമായ സമരം എങ്ങനെയാണ് കലാപശ്രമം ആകുന്നത്. അതവരുടെ ഉപജീവന മാർഗ്ഗത്തിനായുള്ള പോരാട്ടമാണ്. മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ മണൽ കൂമ്പാരത്തിനു സർക്കാർ തന്നെയാണ് ഉത്തരം പറയേണ്ടതും പരിഹാരം കാണേണ്ടതും. സമരം ചെയ്യുന്നവർക്ക് അറിയുന്ന തെഴിൽ മാർഗ്ഗമാണ് മണൽത്തിട്ട കാരണം അടഞ്ഞ് കിടക്കുന്നത്. മത്സ്യത്തൊഴിലാളികൾ ചിലപ്പോൾ വൈകാരികമായി സർക്കാരിനെതീരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയേക്കാം. ഉള്ളിലെ കടുത്ത വേദനകൊണ്ടുള്ള അവരുടെ പ്രതികരണമാണ് അത്. അത് കലാപശ്രമമല്ല.

*മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു: മണൽ എന്ന് മാറ്റും?*

മുതലപ്പൊഴിയിൽ മണൽ മൂടിയിട്ട് പത്ത് ദിവസം പിന്നിടുന്നു. പുതിയ ഡ്രഡ്ജർ കൊണ്ടുവരണം എന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനാം എടുക്കുന്നതിനു സർക്കാർ വൈകുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളോടെ സർക്കാരിന് എന്തിനാണ് ഇത്ര കടുംപിടിത്തം. കായലിൽ നിന്ന് കടലിലേക്കുള്ള ഒഴുക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. സമീപ പ്രദേഹങ്ങളിൽ പലയിടത്തും കായൽ കരകവിയുകയാണ്. വരും ദിവസങ്ങളിൽ മഴ കൂടി കനത്താൽ വീടുകളിലേക്ക് ഉൾപ്പെടെ വെള്ളം കയറും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഉചിതമായ നടപടി ഉണ്ടായില്ല എങ്കിൽ മറ്റൊരു ദുരിതം കൂടി കാണേണ്ടി വരും.

Share This Post
Exit mobile version