
തൃശൂർ: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിനു സമീപം ബോംബെറ്. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്.
വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികൾ ബോംബറിഞ്ഞതായി മനസിലാക്കിയത്. ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്ന് സംശയം. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനുമൊഴി നൽകി.
സ്ഫോടകാ വസ്തു എറിഞ്ഞ വീട്ടിലെ കുടുംബം യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ആളുകളാണെന്നും
ഇത് പ്ലാനിങ്ങോടുകൂടി നടത്തിയ സ്ഫോടനമാണെന്നും ശോഭ പറയുന്നു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് പോലീസ് പരിശോധന നടത്തുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.