
തിരുവനന്തപുരം: പ്രതിരോധ വാക്‌സിൻ എടുത്തിട്ടും പേവിഷബാധ മൂലം കൊല്ലം സ്വദേശി ഏഴു വയസുകാരി നിയാ ഫൈസൽ മരിച്ച സംഭവത്തിൽ വിശദീകരവുമായി എസ് എ ടി ആശുപത്രി അധികൃതർ. . നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിന്ദു പറഞ്ഞു.
കുട്ടിക്ക് വാക്സിൻ കൃത്യമായി നൽകിയിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുട്ടിയ്ക്ക് പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദമാക്കി. ജീവതത്തിലേക്ക് തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നും അവർ വ്യക്തമാക്കി. ഞരമ്പിൽ ആഴത്തിൽ കടിയേറ്റതാകാം വൈറസ് വ്യാപനം വേഗത്തിലാകാൻ കാരണമെന്നാണ് ഡോക്ടർ പറയുന്നത്.
നായയുടെ കടി ശക്തമായിരുന്നുവെന്നും മുറിവ് ആഴത്തിലുള്ളതായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. ഞരമ്പിലൂടെ തലച്ചോറിലേക്കും നട്ടെല്ലിലേക്കും എത്തുന്നതാണ് റാബിസ് വൈറസ്. ഞരമ്പിൽ നായയുടെ കടിയേറ്റാൽ പെട്ടെന്നു തന്നെ വൈറസ് വ്യാപനം സംഭവിക്കും. മാത്രമല്ല കുട്ടികളിൽ കൈയിലും മുഖത്തുമാണ് കടിയേൽക്കുന്നതെങ്കിൽ അത് ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
മാത്രമല്ല നായയുടെ കടിയേറ്റ ഭാഗത്തെ മുറിവ് കെട്ടാറില്ല.മുറിവ് മൂടുന്നത് വൈറസ് കൂടുതൽ വേഗം കൂടുമെന്നും പ്രോട്ടോകോൾ പ്രകാരം മുറിവ് തുറന്ന് വെയ്ക്കുന്നതാണ് രീതിയെന്ന് ഡോക്ടർ വിശ്വനാഥ് പറഞ്ഞു. കൂടാതെ ഈ സംഭവത്തിൽ ആരും ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ലെന്നും ആരും അങ്ങനെ നിർദേശിക്കാറില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
