
തിരുവനന്തപുരം : ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു. അഫാനെ വെറ്റിലേറ്ററിൽ നിന്ന് മാറ്റി. നിലവിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജീവനൊടുക്കാൻ ശ്രമിച്ച ദിവസത്തെയും അതിനു മുൻപുള്ള ചില ദിവസങ്ങളിലെയും കാര്യങ്ങൾ ഓർക്കാനാകുന്നില്ലെന്നാണ് അഫാന്‍ പറയുന്നത്.
എന്നാൽ ഡോക്ടർമാരോടും മറ്റും അഫാൻ സംസാരിക്കുന്നുണ്ട്. അബോധാവസ്ഥയിലാണ് എത്തിച്ചതെങ്കിലും അഫാന്‍റെ തലച്ചോറിനും മറ്റു ആന്തരികാവയവങ്ങൾക്കും വലിയ പരിക്കുകളില്ല.ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ഇതേതുടർന്ന് അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. മെയ് 25നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. പൂജപ്പുര ജയിലിലെ വിചാരണ തടവുകാരനായ അഫാൻ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.