
പടിയൂർ: തൃശൂർ പടിയൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. പടിയൂര്‍ സ്വദേശി മണി (74) , മകള്‍ രേഖ (43 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊലപ്പെടുത്തിയത് രേഖയുടെ ഭർത്താവ് പ്രേംകുമാറാണെന്നാണ് പൊലീസ് പറയുന്നത്. പടിയൂരിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ഇരട്ടക്കൊലപാതകം നടത്തിയത്. ചൊവ്വാഴ്ചയാണ് ഭാര്യയേയും ഭാര്യാമാതാവിനെയും പ്രേംകുമാർ കൊലപ്പെടുത്തിയത്. ഇരുവരെയും കഴുത്തു ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പ്രേംകുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
2019 ലാണ് പ്രേംകുമാർ ആദ്യ ഭാര്യയെ കൊലപ്പെടുത്തുന്നത്. കാമുകിക്കൊപ്പം കഴിയാൻ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് രേഖയെ വിവാഹം കഴിക്കുന്നത്. പ്രേംകുമാറിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.