
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധിയിൽ പരിഹാരം കണ്ടേവെന്ന് കേന്ദ്ര സഹ മന്ത്രിയും നടനുമായ സുരേഷ് ഗോപി. പ്രശ്നം പരിഹരിച്ചുവെന്നും മാധ്യമങ്ങളിൽ വന്ന അത്ര ഗൗരവമുള്ള പ്രശ്നമല്ലെന്നും സുരേഷ് ഗോപി യോഗത്തിനുശേഷം പറഞ്ഞു.
ശ്രീചിത്ര ഡയറക്‌ടറും മറ്റു വകുപ്പ് മേധാവുകളുമായി നടത്തിയ ചർച്ചയിലാണ് പരിഹാരം കണ്ടത്. എച്ച് എൽ എല്ലിന് കീഴിലുള്ള അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കുമെന്നും വൈകാതെ തന്നെ ശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായെന്നും എല്ലാവരും ഒത്തൊരുമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്നെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഉപകരണക്ഷാമത്തെ തുടർന്ന് ന്യൂറോ റേഡിയോളജി വിഭാഗത്തിലെ പത്തോളം പ്രധാന ശസ്ത്രക്രിയകളാണ് മാറ്റിയത്.