
കഴക്കൂട്ടം: ഇന്ന് രാവിവെ ഒൻപത് മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിഷൽ നാശ നഷ്ടങ്ങളുണ്ടായി. പെരുമാതുറയിൽ വീടിൻെറ ഷീറ്റ് മേൽക്കൂര പറന്ന് റോഡിൽ പതിച്ചു. പെരുമാതുറ പെട്രോൾ പമ്പിന് സമീപമുള്ള സീന കോട്ടേജിൽ സീനയുടെ വീടിന് മുകളിലെ ഇരുമ്പ് ഷീറ്റും അനുബന്ധ പൈപ്പുകളുമാണ് തിരക്കേറിയ റോഡിലേയ്ക്കും സമീപത്തുള്ള കടയിലേക്കും പതിച്ചത്.
കടയിൽ സാധനം വാങ്ങാൻ എത്തിയ ഒരാളും കൂടെയുണ്ടായിരുന്ന കുട്ടിയും ശബ്ദം കേട്ട് കടയ്ക്കകത്ത് കയറിയതിനാൽ വൻ അപകടം ഒഴിവായി. ആറ്റിങ്ങൽ, കഴക്കൂട്ടം നിലയങ്ങളിലെ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, സീനിയർ ഫയർ ഓഫീസർ അനീഷ്.ആർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റസ്ക്യൂ സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഷീറ്റും ഇരുമ്പ് പൈപ്പുകളും മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ശക്തമായ മഴയിൽ ആക്കുളം – ഉള്ളൂർ റോഡിൽ രാജീവ് ഗാന്ധി സെൻ്റർ ഓഫ് ബയോ ടെക്നോളജിക്കു സമീപം പാതയിൽ മണ്ണ് ഒലിച്ചിറങ്ങി ഗതാഗതം തടസ്സപ്പെട്ടു. സെൻ്ററിൻ്റെ കെട്ടിടനിർമാണ ജോലികൾക്കായി റോഡിൽ ഇറക്കിയ മണ്ണാണ് ശനിയാഴ്ച പുലർച്ചെ ശക്തമായ മഴയിൽ ഒലിച്ച് റോഡിൽ ഇറങ്ങിയത്. ഇതു വഴി പോയ ഇരുചക്ര വാഹനക്കാർ പലരും തെന്നിവീണു.
തുടർന്നാണ് കഴക്കൂട്ടം അഗ്നിശമന സേനാംഗങ്ങൾ എത്തി മണ്ണ് കോരി മാറ്റി റോഡ് ഗതാഗത യോഗ്യം ആക്കിയത്. ശക്തമായ മഴയിൽ കണിയാപുരം പരുത്തി ഏലായിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. അതുപോലെ വൈകിട്ടോടെ അണ്ടൂർക്കോണത്തും ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ പൊട്ടി ഒപ്പം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.