
തിരുവനന്തപുരം: 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിൽ സ്ഥാനക്കയറ്റവും, സ്ഥലംമാറ്റവും നടപ്പാക്കാതെ ജീവനക്കാരെ ദ്രോഹിക്കുവാൻ ട്രഷറി ഡയറക്ടറും, ഭരണാനുകൂല സംഘടനയും ശ്രമിക്കുന്നതായി കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം. ജാഫർഖാൻ ആരോപിച്ചു. ഭരണാനുകൂല സംഘടനയും ട്രഷറി ഡയറക്ടറും തമ്മിലുള്ള ചേരിപ്പോരാണ് ഇതിനു കാരണം.
2025 ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിച്ച ജീവനക്കാരുടേത് ഉൾപ്പെടെ നിരവധി തസ്തികകളാണ് പല ട്രഷറികളിലും ഒഴിഞ്ഞു കിടക്കുന്നത്. ട്രഷറി ഓഫീസർ, ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെ നിരവധി ഒഴിവുകളിൽ സ്ഥാനക്കയറ്റ ഉത്തരവ് സമയബന്ധിതമായി നടപ്പിലാക്കാത്തതിനാൽ പല ട്രഷറികളുടേയും പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയിലാണുള്ളത്. ഏപ്രിൽ മാസത്തെ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നോൺ ഗസറ്റഡ് തസ്തികകളുടെ സ്ഥാനക്കയറ്റ ഉത്തരവ് ഇതുവരെയും നടപ്പിലാക്കാത്തത് ദുരൂഹമാണ്.
ഏകദേശം പല തസ്തികകളിലായി 200 ൽ പരം ജീവനക്കാരുടെ സ്ഥാനക്കയറ്റവും അതുപോലെ തന്നെ വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാട്ടിലേക്കുള്ള സ്ഥലംമാറ്റവുമാണ് അകാരണമായി തടഞ്ഞു വച്ചിരിക്കുന്നത്. അടിയന്തിരമായി സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു