
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗൺസ്മെൻ്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവക്ക് വിലക്കുണ്ട്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ സമയം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.
ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമ സമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി അർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ വിപുലമായ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡ്യൂട്ടിക്കായി 7 ഡിവൈഎസ്പി, 21 പോലീസ് ഇൻസ്പെക്ടർ, 60 സബ് ഇൻസ്പെക്ടർ, ജില്ലാ പൊലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും MSP ബറ്റാലിയനും ഉൾപ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന് കീഴിൽ വരുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻമാർക്ക് പുറമേയാണിത്.