Press Club Vartha

നിലമ്പൂർ പോളിംഗ് ബൂത്തിലേയ്ക്ക്; ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 8 ശതമാനം പോളിങ്

നിലമ്പൂർ: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി.രാവിലെ ഏഴു മുതല്‍ പോളിങ് ആരംഭിച്ചു. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.

59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. ആകെയുള്ള 263 പോളിംഗ് ബൂത്തുകളിൽ 7 ലൊക്കേഷനുകളിലായി 14 ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിലേക്ക് 7 മൈക്രോ ഒബ്സർവർമാരെക്കൂടി നിയോഗിച്ചിട്ടുള്ളതാണ്. 263 ബൂത്തുകളിലേക്കായി 263 പ്രിസൈഡിംഗ് ഓഫീസർമാരേയും 263 ഫസ്റ്റ് പോളിംഗ് ഓഫീസർമാരേയും 526 പോളിംഗ് ഓഫീസർമാരേയും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌. 7787 പേർ പുതിയ വോട്ടർമാരാണ്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

അതിനിടെ, ബൂത്തിൽ നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും രം​ഗത്തെത്തി. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്.

Share This Post
Exit mobile version