Press Club Vartha

കേരള തീരത്തെ കപ്പലപകടങ്ങൾ: വിവരങ്ങൾ ശേഖരിക്കാൻ SDMA-യുടെ വെബ് ആപ്ലിക്കേഷൻ

തിരുവനന്തപുരം: കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു വെബ് ആപ്ലിക്കേഷൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്. കപ്പലപകടവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കണക്കനുസരിച്ച് 65 കണ്ടെയ്‌നറുകൾ തീരത്ത് കണ്ടെത്തി. ഇവ വിവിധ പോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, കോവളം ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ 21 ബാരലുകൾ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് എന്ന് സംശയിക്കുന്ന 2 ബാരലുകൾ കൊല്ലം ജില്ലയിലെ ആലപ്പാട്, കാസർകോട് ജില്ലയിലെ കുമ്പള കോയിപ്പാടി എന്നിവിടങ്ങളിൽ കരക്കടിഞ്ഞിട്ടുണ്ട്.

അപകടത്തിൽപ്പെട്ട വാൻഹായ് 503 കപ്പൽ നിലവിൽ കേരള തീരത്തു നിന്ന് 57 നോട്ടിക്കൽ മൈൽ ദൂരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ദൂരത്തിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. കപ്പലിൽ ഇപ്പോഴും തീയും പുകയും ഉള്ളതായാണ് റിപ്പോർട്ടുകൾ.

കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐ. ടി. ഒ പി. എഫ് എന്നിവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടില്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കണം. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ ‘112’ എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.

Share This Post
Exit mobile version