Press Club Vartha

കണിയാപുരം റെയിൽവേ മേൽപ്പാലത്തിന് 48.74 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കണിയാപുരം റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിന് 48.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. കണിയാപുരം റെയിൽവേ മേൽപ്പാലം എന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പായിരുന്നു. ഏറെ ട്രാഫിക് തിരക്കുള്ള ഈ പ്രദേശത്ത് റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത കുരുക്കിൽ നിന്ന് ശാശ്വത പരിഹാരം നേടാൻ കഴിയുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

പെരുമാതുറ ഭാഗത്തേക്കും, ആലുംമൂട് ഭാഗത്തേക്കുമായി വൈഡനിംഗ് ഉൾപ്പെടെ 547.7 മീറ്റർ നീളത്തിലും, 10.2 മീറ്റർ വീതിയിലുമാണ് മേൽപ്പാലത്തിന്റെ നിർമ്മാണം നടക്കുക. ഇതിൽ 7.5 മീറ്റർ ടാറിങ്ങും 1.5 മീറ്റർ ഫുട്പാത്തും ഉൾപ്പെടുന്നു . 11 സ്പാനുകൾ ഇതിനായി നിർമ്മിക്കും. ഇരുഭാഗത്തേക്കുമായി

5 മീറ്റർ വീതം 10 മീറ്റർ സർവീസ് റോഡും ഒരുക്കും. ഒരേക്കർ ഭൂമി പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ടിവരും. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും. ഭൂമി ഏറ്റെടുക്കുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും. മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി 29 കോടി രൂപയും, സർവീസ് റോഡിനായി 5 കോടി രൂപയും ഭരണാനുമതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി ജി ആർ അനിൽ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version