Press Club Vartha

ഓപ്പറേഷൻ സൗന്ദര്യ: ആരോഗ്യ വകുപ്പിന്റെ ഇടപെടലിന് കോടതിയുടെ അംഗീകാരം

തിരുവനന്തപുരം: ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ഇടപെടലിന് കോടതിയുടെ അംഗീകാരം. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാൻഡുകൾക്കെതിരെയാണ് കോടതി നടപടി. ഇതോടെ നാല് വ്യാജ ബ്രാൻഡുകൾക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കാൻ കഴിഞ്ഞത്. വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തിൽ മിസ്ബ്രാൻഡ് ഉത്പ്പന്നങ്ങൾ വില്പന നടത്തിയതിന് തളിപ്പറമ്പിലെ ഹസാർ ട്രേഡിംഗ് എൽഎൽപിയ്ക്കെതിരെ 2024ൽ ഫയൽ ചെയ്ത കേസിൽ തളിപ്പറമ്പ് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 10,000 രൂപ വീതം രണ്ട് പ്രതികളും പിഴയടക്കാൻ വിധിച്ചു.

ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാൻഡ് ഉത്പ്പന്നങ്ങൾ വിൽപന നടത്തിയതിന് പയ്യന്നൂരിലെ ഗൾഫി ഷോപ്പിനെതിരെ 2024ൽ ഫയൽ ചെയ്ത കേസിൽ പയ്യന്നൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 20,000 രൂപ വീതം രണ്ട് പ്രതികളും പിഴയടയ്ക്കാൻ വിധിച്ചു.

Share This Post
Exit mobile version