
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശി പിടിയിൽ. ബംഗ്ലാദേശി യുവാവായ പ്രണോയ് റോയ് (29) ആണ് പോലീസിന്റെ പിടിയിലായത്. ബ്രഹ്മോസ് എയ്റോസ്പേസിന് സമീപം നിർമ്മാണ പ്രവർത്തിയുടെ കരാറെടുത്തയാളുടെ ജോലിക്കാരിലൊരാളായി എത്തിയതായിരുന്നു ഇയാൾ.
പേട്ട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ടത്തിലുണ്ടായിരുന്നവർ ഇയാൾ ഇന്ത്യൻ പൗരനല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളി വെളിച്ചത്തായത്. കരാറുകാരൻ ഇക്കാര്യം ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും വ്യാജ ഇന്ത്യൻ ആധാർ കാർഡും കണ്ടെത്തി. ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാൾ വഴിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.
