
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും, വായ്പയെടുത്തവർ പല സമയം പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കിയെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.
അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ബിജെപിയെ വെട്ടിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് കുറിപ്പിലുള്ളത്. തിരിച്ചടവ് വൈകിയിട്ടും മറ്റു നടപടികളിലേക്ക് പോയില്ല. തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. എഫ് ഡി ഇട്ട ആൾക്കാർ സമ്മർദ്ദം ചെലുത്തിയെന്നും കുറിപ്പിൽ പറയുന്നു.
”തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്പത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംലത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. ഇതുവരെ എഫ്‌ഡി കൊടുക്കേണ്ട എല്ലാവർക്കും കൊടുത്തു. നേരത്തെ പോലെ ചിട്ടിയുള്ള ദിവസ വരുമാനം ഇല്ലാതെയായി. എഫ്‌ഡിയുള്ള ആളുകൾ അവരുടെ പണത്തിൽ കാലതാമസം തരാതെ ആവശ്യത്തിലധികം സമ്മർദ്ദം നൽകുന്നു. നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. നമ്മുടെ നിരവധിപേരെ സഹായിച്ചു. മാനസികമായ സമ്മർദ്ദമുണ്ട്. എൻ്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല. മറ്റു നടപടികൾക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി. താനോ സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. സഹകൗൺസിലർമാർ സഹകരിച്ചു. കുടുംബത്തെ വേട്ടയാടരുത്. നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും പല കാരണത്താൽ അവരുടെ തിരച്ചടവ് വൈകുന്നു.” എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
