
തിരുവനന്തപുരം: ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹൻ 2025 ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകുന്ന ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് പറഞ്ഞു. ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇവിടെ ഇരിക്കുന്ന ഓരോ കുഞ്ഞുങ്ങളും പൊതുസമൂഹത്തിനാകെ വഴികാട്ടിയാണെന്നും ഇരുളടഞ്ഞു പോകേണ്ടതല്ല ജീവിതമെന്നും ഉയിർത്തെഴുന്നേൽപ്പിന്റെ വലിയ ഗാഥകൾ രചിക്കാമെന്നും ഈ കുട്ടികൾ തെളിയിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ പരിപാടിയായി സമ്മോഹനം മാറിയെന്നു പറഞ്ഞ ഗവർണർ, ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
പരിപാടിയിൽ പ്രശസ്ത സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റർ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് മേളയിൽ പങ്കെടുക്കുന്നത്. ഡൽഹിയിൽ നിന്നുള്ള ന്യൂറോ ഡൈവേർജന്റ് സംഘം ‘ചയനിത് – ദ ചോസൺ വൺസ്’ നയിച്ച സംഗീത സന്ധ്യ ആകർഷകമായി.
ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഏവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക, സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ഡിഫറന്റ് ആർട് സെന്റർ, സമ്മോഹനിലൂടെ ചെയ്യുന്നത്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, ചികിത്സ, കലാ- കായിക പരിശീലനം, തൊഴിൽ പരിശീലനം എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് കാസർഗോഡ് ആരംഭിക്കുന്ന ഉദ്ദേശിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റിയുടെ (ഐഐപിഡി) പ്രവർത്തനങ്ങൾക്കും സമ്മോഹൻ 2025 ഊർജമേകും. ചടങ്ങിൽ എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഡിഫറന്റ് ആർട് സെന്ററിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട്, ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ എന്നിവർ പങ്കെടുത്തു.
