Press Club Vartha

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ (പ്രത‍്യേക അന്വേഷണ സംഘം) കസ്റ്റഡിയിൽ വിട്ടു. . പത്തനംതിട്ട റാന്നി കോടതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും. അതേസമയം
ശബരിമലയിലെ രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തെന്നാണ് അറസ്റ്റ് മെമ്മോയിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വർണ കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം തന്നെ കുടുക്കിയതാണെന്നും തന്നെ കുടുക്കിയവരെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് കോടതിയിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അഞ്ചു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 403,406,409,466,477 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Share This Post
Exit mobile version