
തിരുവനന്തപുരം: ശബരിമല കവർച്ച കേസിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമല സ്വർണ മോഷണ കേസിൽ ഇനിയും നിരവധി അറസ്റ്റുകൾ ഉണ്ടാകും.
കുറ്റവാളികൾക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോഷണ കേസുമായി ബന്ധപ്പെട്ട ആളുകൾ ആരാണെന്ന് പുറത്തുവരുമെന്നും ഇതിനായി ആറാഴ്ച കാത്തിരിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മോശപ്പെട്ട പ്രവണതകൾ ഉണ്ടാകാതിരിക്കാനുള്ള തുടക്കമാണിത്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തനിക്കെതിരായ പരാമർശത്തിൽ വി.ഡി സതീശനെതിരെ കോടതി സമീപിക്കുമെന്ന് കടകംപള്ളി പറഞ്ഞു. ശബരിമല പോലുള്ള ആരാധനാലയങ്ങളിലെ കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലെന്നും വസ്തുതാപരമായ കാര്യം എന്തിന് നിഷേധിക്കണമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് ഇപ്പോഴും യുഡിഎഫ് ഭരണത്തിന്റെ ഹാങ്ഓവറിലാണ്. യുഡിഎഫ് മന്ത്രിമാർ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ആളുകൾ എന്ന വിചാരം വെച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണത്തിൽ സതീശൻ മാപ്പ് പറഞ്ഞേ മതിയാകു എന്നും അദ്ദേഹം പറഞ്ഞു.
