Press Club Vartha

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ കസ്റ്റഡിയിൽ തുടരുന്നതിനിടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഉൾപ്പെടെ പോറ്റിയുടെ ഹാർഡ് ഡിസ്ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. അതെ സമയം കേസിൽ കുറ്റംസമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി.

സ്വർണ്ണം മറിച്ചുവിട്ടുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണസംഘത്തിന് മൊഴി നൽകി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. ഉന്നതരുമായുളള ബന്ധങ്ങളാണ് താൻ ശബരിമല സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നടത്തിയ പരിശോധനക്കിടെ എസ്ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.

Share This Post
Exit mobile version