
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്. ആത്മഹത്യക്കുറിപ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതരപരാമർശം. ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വീട്ടമ്മ പറയുന്നത്.
ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. നിരന്തരം കടയിലെത്തി ശല്യപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. യുവതി തൻ്റെ മകനെഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്.
ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ എന്നും അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നും കുറിപ്പിൽ പറയുന്നു. വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍ കാണാം എന്ന് ജോസ് ഫ്രാങ്ക്ളിൻ ചോദിക്കുമെന്ന് യുവതി തൻ്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു.
