
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടപെട്ട് ഹൈ കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വെറും രാഷ്ട്രീയം കളിക്കരുതെന്നും ഒരു യുവതി മത്സരിക്കാൻ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേതെന്നും കോടതി ചോദിച്ചു. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി താക്കീത് നൽകി.
സാങ്കേതിക കാരണങ്ങൾ പറഞ്ഞു 24 കാരിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടരുത്. കേസില്‍ നാളെ വീണ്ടും ഹിയറിങ്ങ് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഹിയറിങ്ങില്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
