
തിരുവനന്തപുരം: തൈക്കാട് നടുറോഡിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. ജഗതി സ്വദേശി അജിന്‍ (ജോബി) ആണ് അലന്‍ വധത്തിലെ മുഖ്യപ്രതി. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമായ അജിൻ.
അജിന് പുറമേ ജഗതി സ്വദേശികളായ നന്ദു, അഭിജിത് എന്നിവരടക്കം നാല് പേരാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. സംഘർഷത്തിൽ ഇടപെടാൻ ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16 വയസ്സുകാരനായ വിദ്യാർഥിയാണ്. വിദ്യാര്‍ത്ഥി ക്വട്ടേഷന്‍ നല്‍കിയതല്ലെന്നും വീടിന് സമീപം താമസിക്കുന്നവര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ ഡി 47ല്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഒരു മാസം മമ്പ് രണ്ട് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
