
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. പട്ടം മെഡിക്കൽ കോളേജ് സ്വദേശി 38 വയസുകാനായ അരുൺദേവിനെയാണ് കോടതി ശിക്ഷിച്ചത്.
ഇയാൾക്ക് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയുമാണ് വിധിച്ചത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. 2017 ലാണ് സംഭവം നടന്നത്. യാത്രയിൽ കാർ ഡ്രൈവറായി എത്തിയതായിരുന്നു പ്രതി.
പ്രതി പിന്നീട് നിരന്തരം ഫോണിലൂടെയും നേരിട്ടും യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ശല്യം സഹിക്കാൻ കഴിയാതെ യുവതി വീട്ടുകാരോട് സംഭവം പറയുകയും പ്രതിയെ പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ പ്രതി മതിൽ ചാടി വീട്ടിനകത്തു കയറുകയും യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ആ സമയം യുവതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. തുടർന്ന് കളിക്കാൻ പോയിരുന്ന മക്കൾ തിരിച്ചെത്തിയപ്പോൾ അമ്മയുടെ നിലവിളി കേൾക്കുകയും ബഹളംവച്ച് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. അപ്പോൾ തന്നെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
