
പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച അർധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ മുതൽ രാഹുൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. നിർണായക തെളിവുകളും പരാതിക്കാരി സമർപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.
ക്രൂരമായ മർദനം രാഹുലില്‍ നിന്നുണ്ടായെന്നും ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കിയെന്നും അതിജീവിത പരാതിയില്‍ പറഞ്ഞു. കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ട്.
ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തുവെന്നാണ് ആരോപണം. ഇ മെയിലിൽ ലഭിച്ച പരാതിയിൽ വീഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
