Press Club Vartha

റോബോട്ട് എത്തിയിട്ടും ആമയിഴഞ്ചാന്‍ തോട് വൃത്തിയായില്ല; നഗരസഭ എല്ലാം മതിയാക്കി., പ്ലാറ്റ്‌ഫോമിനടിയിലെ മാലിന്യനീക്കം വെല്ലുവിളി

തിരുവനന്തപുരം: വൃത്തിയാക്കിയിട്ടും വൃത്തിയാക്കിയിട്ടും നന്നാകാത്ത ആമയിഴഞ്ചാന്‍ തോട് ഈജിയന്‍ തൊഴുത്തായി തുടരുന്നു. തോട് വൃത്തിയാക്കാനുള്ള എല്ലാ നടപടികളും നിര്‍ത്തി കോര്‍പ്പറേഷന്‍ വച്ചൊഴിഞ്ഞു. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ജി-സ്‌പൈഡര്‍ റോബോട്ടിനെ എത്തിച്ച് മാലിന്യം നീക്കാനായിരുന്നു പ്ലാന്‍. എന്നാല്‍, ഇതും പരാജയമായതോടെ പഴവങ്ങാടി തോട്ടിലെ മാലിന്യനീക്കം കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. ഇതോടെ ടണ്‍കണക്കിന് മാലിന്യമാണ് റെയില്‍വേ പ്ലാറ്റ്‌ഫോമിനു സമീപം ഇപ്പോള്‍ അടിഞ്ഞു കൂടിക്കിടക്കുന്നത്. പ്ലാറ്റ്‌ഫോമിനടിയിലേക്ക് റോബോട്ടിന് എത്താന്‍ പരിമിതിയുള്ളതും മാലിന്യനീക്കം വെല്ലുവിളിയാക്കി.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഈ ഭരണസമിതിയുടെ തുടക്കത്തിലുംThir നിരവധി നടപടികള്‍ തോട്ടിലെ മാലിന്യ നീക്കത്തിന് സ്വീകരിച്ചിരുന്നു. ഇതില്‍ മാലിന്യ നീക്കത്തിനുള്ള റോബോട്ട് കമ്മീഷനിംഗ് ഒഴികെ ബാക്കിയെല്ലാം പുതിയ ഭരണസമിതി നിര്‍ത്തലാക്കി. മനുഷ്യ ഇടപെടലില്ലാതെ കനാല്‍ ശുചീകരണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് റോബോട്ട് സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ ജെന്‍ റോബോട്ടിക്സ് തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി പുതിയ സംവിധാനം വികസിപ്പിച്ചത്.

തോട്ടിലേക്ക് മാലിന്യം തള്ളുന്നതു തടയാന്‍ രാത്രികാല സ്‌ക്വാഡ്, പ്ലാറ്റ്‌ഫോമിന്റെ സമീപത്തേക്ക് മാലിന്യം എത്തുന്നതു തടയാന്‍ തോടിന്റെ പല ഭാഗങ്ങളിലായി ട്രാഷ് ബൂമുകള്‍, രാജാജി നഗറില്‍ മിനി മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവ മുന്‍ കോര്‍പറേഷന്‍ ഭരണ സമിതിയുടെ കാലത്ത് നടപ്പാക്കിയിരുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ തോട് കടന്നു പോകുന്ന 7 വാര്‍ഡുകളില്‍ ജനകീയ സമിതികള്‍ക്കും രൂപം നല്‍കി. എന്നാല്‍, പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഈ നടപടികളെല്ലാം നിര്‍ത്തലാക്കി.

മഴ പെയ്താല്‍ മാലിന്യം പ്ലാറ്റ്‌ഫോമിനടിയില്‍ കുരുങ്ങി തമ്പാനൂരില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പ്ലാറ്റ്‌ഫോം എത്തുന്നതിന് മുന്‍പ് മാലിന്യം തടഞ്ഞു നിര്‍ത്തുന്നതിന് ഇരുമ്പ് വല സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്തു മാത്രമേ റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയു. വലയുടെ പൊട്ടിയ ഭാഗം വഴി പ്ലാറ്റ്‌ഫോമിനടിയില്‍ എത്തിയ മാലിന്യം നീക്കുന്നതാണ് വെല്ലുവിളി.

Share This Post
Exit mobile version