Press Club Vartha

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍

കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയ്ക്ക് കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി തറക്കല്ലിട്ടു. പഠന, ഗവേഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി കെട്ടിടത്തിന്റെ പണികള്‍ 30 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അവയവമാറ്റ ചികിത്സകള്‍ക്കായി വലിയ തുക ആവശ്യമായി വരുന്ന സാഹചര്യത്തില്‍ കേരളത്തിന്റേത് മാതൃകാപരമായ ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

617 കോടി രൂപ ചെലവില്‍ രണ്ട് ഘട്ടങ്ങളായാണ് ആശുപത്രിയുടെ നിര്‍മാണം നടക്കുക. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം നടത്തുക. 500ലേറെ കിടക്കകളുള്ള ആശുപത്രിയില്‍ 99 കോടി രൂപയുടെ ഉപകരണങ്ങളും സജ്ജമാക്കും. 14 സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്മെന്റുകളും ഡിവിഷനുകളുമായിരിക്കും ആശുപത്രിയിലുണ്ടാകുക. ആശുപത്രിയില്‍ 31 അക്കാദമിക് കോഴ്സുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

നിലവില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതുപോലെ അവയവമാറ്റം നടത്തിയവര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

Share This Post
Exit mobile version