Press Club Vartha

സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം ജില്ലാ സെക്രട്ടറി

തൃശ്ശൂര്‍: തുടര്‍ ഭരണം ആവശ്യമില്ലെന്നും, അത് മറ്റൊരു ബംഗാളാക്കി കേരളത്തെ മാറ്റുകയുമാണ് ചെയ്യുകയെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍. സാഹിത്യകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകന്‍ ചെരുവിലും അബ്ദുള്‍ ഖാദറിനൊപ്പമുണ്ടായിരുന്നു.

സച്ചിദാനന്ദന്റേത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നും വിശാലമായ താത്വികതലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായുള്ള പ്രതികരണമാണ് സച്ചിദാനന്ദന്‍ നടത്തിയത്. കേരളത്തിലെ ഇടതുപക്ഷത്തോടും മൂല്യങ്ങളോടും അങ്ങേയറ്റം ആദരവുള്ള മനുഷ്യനും ശക്തനായ സെക്കുലറുമാണ് അദ്ദേഹമെന്നും അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു. സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ട ആളാണ്. കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല, എന്നാല്‍ പാര്‍ട്ടി അംഗമല്ല. വിമര്‍ശിക്കാന്‍ അവകാശമുണ്ട് എന്നാണ് ഞങ്ങള്‍ കാണുന്നതെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

കേരളത്തില്‍ തുടര്‍ഭരണം വേണ്ട എന്ന് കെ സച്ചിദാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമെന്നുമായിരുന്നു സച്ചിദാനന്ദന്റെ വാക്കുകള്‍.

Share This Post
Exit mobile version