Press Club Vartha

വിജയം കണ്ട് നഴ്‌സുമാരുടെ സമരം; അടിസ്ഥാന ശമ്പളം 28,000 രൂപയാക്കും; തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. തൊഴില്‍ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നഴ്സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാനും തീരുമാനിച്ചു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്നാണ് തീരുമാനം.

തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. പ്രതിഷേധത്തിന് പിന്നാലെ കിംസ് ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.

ആക്ഷേപം കേള്‍ക്കാന്‍ 60 ദിവസത്തെ സമയവും കരട് നയത്തില്‍ ഉണ്ടാവും. നഴ്സുമാരുടെ സമരത്തെ തുടര്‍ന്നാണ് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം.അതെ സമയം, 40000 അടിസ്ഥാന ശമ്പളം വേണമെന്നതില്‍ ഉറച്ച് യുഎന്‍എ നാളെ കോഴിക്കോട് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും.തുടര്‍ സമര പരിപാടി യോഗം ചര്‍ച്ച ചെയ്യും.

Share This Post
Exit mobile version