
തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് മാധ്യമരംഗത്തെ സ്ത്രീകളാണെന്ന് ക്ലബ് എഫ്.എം. ലെ ആർ.ജെ. ജോസ്‌ലിൻ അഭിപ്രായപ്പെട്ടു. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ നടക്കുന്ന ദ്വിദിന ഇൻ്റർനാഷണൽ സെമിനാറിൽ സമൂഹമാധ്യമങ്ങളിലെ സ്ത്രീ ജീവിതത്തെ വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ്ലിൻ .
സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമത്തെ ഫലപ്രദമായി നേരിടാൻ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. മാധ്യമരംഗത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ ക്കുറിച്ച് വിദ്യാർഥികളുമായും അവർ സംവദിച്ചു. സമകാലിക സമൂഹത്തിൽ ലിംഗഭേദത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ വികാരങ്ങളും സാംസ്കാരിക പ്രതിനിധാനങ്ങളും സാമൂഹിക അധികാര ഘടനകളും സ്വാധീനിക്കുന്നു എന്നു സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ. ലക്ഷ്മി സുകുമാർ അഭിപ്രായപ്പെട്ടു. സാഹിത്യത്തിലും മാധ്യമത്തിലും സ്ത്രീകളുടെ സാന്നിധ്യത്തെ മുൻനിർത്തി ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് സ്കറിയ അധ്യക്ഷത വഹിച്ചു. വകുപ്പു മേധാവി മെലീസ ഹിലാരി , സെമിനാർ കോർഡിനേറ്റർ ഡോ. ഗിഫ്റ്റി എൽസാ വർഗീസ്, കേരള സർവ്വകലാശാലാ സിൻഡിക്കേറ്റംഗം ഡോ. ലെനിൻ ലാൽ എം.,ഫാ. ഡോ. ഡൊമിനിക് ജോസഫ് എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്രാ വനിതാദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ കാനഡയിൽ നിന്നുള്ള പ്രൊഫ. എലയിൻ റയാൻ പ്രഭാഷണം നടത്തി. ഇന്ന് ചലച്ചിത്ര നിർമ്മാതാവ് ദേവൻ, ഡോ. ഗിഫ്റ്റി എൽസാ വർഗീസ് എന്നിവർ പ്രഭാഷണം നടത്തും.
