Press Club Vartha

കൃഷ്ണലാല്‍ ഇനി അരുണിലൂടെ ജീവിക്കും; ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം; കൃഷ്ണലാല്‍ മടങ്ങുന്നത് ആറുപേര്‍ക്ക് ജീവിതം നല്‍കി

കോട്ടയം: ആറുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച ശേഷം തിരുവനന്തപുരത്ത് കാറിടിച്ച് മരിച്ച കൃഷ്ണലാല്‍ മടങ്ങുന്നു. ഹൃദയവും വൃക്കകളും നേത്രപടലങ്ങളും കരളും ദാനം ചെയ്താണ് കൃഷ്ണലാല്‍ വിടവാങ്ങുന്നത്. ഇതില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുമരകം സ്വദേശി അരുണില്‍ മിടിക്കും. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി.

ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം ഒരുവാതില്‍കോട്ടയ്ിലുണ്ടായ അപകടത്തിലാണ് വെല്‍ഡിംഗ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കൃഷ്ണലാലിന് മസ്തിഷ്‌കമരണം സംഭവിച്ചു. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. അതില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് ദാനം ചെയ്തിരുന്നത്.

മുപ്പത്തിമൂന്നുകാരനായ കൃഷ്ണലാല്‍ സഞ്ചരിച്ച സൈക്കിളില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയത് അമിതവേഗതയിലെത്തിയ വാഹനമാണ് കൃഷ്ണലാലിനെ ഇടിച്ചത്. കൃഷ്ണലാല്‍ സൈക്കിളില്‍ പോകവേ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.

കാര്‍ ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണലാലിന്റെ സുഹൃത്ത് രംഗത്തെത്തി. കാര്‍ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് സുഹൃത്ത് പറയുന്നത്. അശ്രദ്ധ കാരണം സുഹൃത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടെന്നും അപകടമുണ്ടാക്കിയ കാറില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ടെന്നും കൃഷ്ണലാലിന്റെ സുഹൃത്ത് ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നിലപാടുണ്ടായെന്നും അച്ഛന് ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നും സുഹൃത്ത് വ്യക്തമാക്കി.

Share This Post
Exit mobile version