Press Club Vartha

തിരുവനന്തപുരം കാട്ടാക്കടയിൽ 21കാരി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാത്രമല്ല, യുവതി ഗർഭിണിയായിരുന്നെന്ന വിവരം ഭർത്താവിനോ മറ്റ് ബന്ധുക്കൾക്കോ അറിയില്ലായിരുന്നെന്നാണ് മൊഴി. താൻ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.

പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്നലെ ഉച്ചയോടെ വീട്ടില്‍ പ്രസവിച്ചത്. കഠിനമായ വയറുവേദനയുണ്ടെന്നാണ് 21കാരി പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോവാനായി ഓട്ടിവിളിച്ച് അൽത്താഫ് എത്തിയപ്പോഴേക്കും ചോരയിൽ കുളിച്ച് കിടക്കുന്ന ഷംനയെയും കുഞ്ഞിനെയുമാണ് കണ്ടത്. ഉടനെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.

ആശുപത്രിയിൽ എത്തിച്ച സമയത്തു തന്നെ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. കുഞ്ഞിന്റേത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

Share This Post
Exit mobile version