
തിരുവനന്തപുരം: തിരുവനന്തപുരം ആനയറയില്‍ ക്ഷേത്രം പൂജാരിയെ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിത വിഹാറില്‍ വിഷ്ണു (39) ആണ് മരിച്ചത്. ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ അപകീര്‍ത്തിപ്പെടുത്തിയതില്‍ മനം നൊന്താണ് വിഷ്ണു ജീവനൊടുക്കിയതെന്നാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന മരണക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ടു പേര് തന്നെ അപകീര്‍ത്തിപെടുത്തിയ മനോവിഷമത്തില്‍ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് രണ്ട് കമ്മിറ്റി അംഗങ്ങള്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്നത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതില്‍ പുലര്‍ച്ചെ 4.30ന് വിഷ്ണു ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ച ശേഷം വിശ്രമമുറിയിലേക്ക് പോകുന്നതാണ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ സംസ്കാരം നാളെ രാവിലെ 11ന് നടക്കും. കവിതയാണ് ഭാര്യ. മക്കള്‍ വൈഗ കൃഷ്ണ,വൈഭവി കൃഷ്ണ.
- (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)