
ഡൽഹി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകും. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു.
കേരള മോഡൽ രാജ്യത്ത് ഉടനീളം നടപ്പാക്കിക്കൂടെയെന്നും കോടതി ആരാഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നല്‍കി. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയും കോടതി പ്രശംസിച്ചു.
രാജ്യത്ത് പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ് എന്ന കേസിൽ വാദം കേൾക്കുന്നതിനിടെയിലാണ് കോടതിയുടെ ഈ പരാമർശം. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2023ൽ ഇന്ത്യയിലെ മുഴുവൻ സ്റ്റേഷനുകളിലും അന്വേഷണ ഏജൻസി ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിരുന്നു.
