
തിരുവനന്തപുരം: സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍ മാത്രം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. ആവേശകരമായ പരസ്യപ്രചാരണത്തിനാണ് ഇന്ന് അന്ത്യം കുറിക്കുന്നത്.
അതിനു ശേഷം ഒരു വിധത്തിലുമുള്ള പരസ്യ പ്രചാരണവും അനുവദിക്കില്ല.പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പരമാവധി വോട്ടർമാരെ നേരിട്ടുകണ്ടും പര്യടനങ്ങള്‍ നടത്തിയും വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.
48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. ഈ സമയത്ത് പ്രകടനങ്ങളോ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ പാടില്ല. നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. വാഹന പ്രചാരണങ്ങളും അവസാനിപ്പിക്കണം.മാത്രമല്ല ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല.
വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂർ മദ്യ നിരോധനം ആയിരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും.
