Press Club Vartha

വോട്ടിന് നോട്ട്: കുടുക്കാന്‍ ശ്രമമെന്ന് ശോഭ; പ്ിന്തുടര്‍ന്നയാള്‍ ലൈംഗിക ചേഷ്ട കാണിച്ചു

പാലക്കാട്: വോട്ട് സ്വാധീനിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ആരോപണമുന്നയിക്കുന്നവര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ശോഭ പറഞ്ഞു. പ്രചാരണത്തിനായി വീടുകളില്‍ പോകുമ്പോള്‍ എല്ലാം ഒരു കാര്‍ തന്നെ പിന്തുടര്‍ന്നിരുന്നു. ഒടുവില്‍ കാര്യമന്വേഷിക്കാനാണ് കാറിനടുത്തേക്ക് പോയത്. അന്നേരം കാറിലിരുന്ന യുവാവ് ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചെന്നും ശോഭ പറഞ്ഞു. പണം നല്‍കി എന്നു പറയപ്പെടുന്ന സ്ത്രീയെ അറിയില്ല. തന്റെ കാറില്‍ അവര്‍ കയറിയിട്ടില്ലെന്നും ശോഭ പറഞ്ഞു. പിന്തുടര്‍ന്ന കാറിന്റെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും നമ്പറും കയ്യിലുണ്ടെന്നും ശോഭ പറഞ്ഞു.

എന്നാല്‍, ശോഭ സുരേന്ദ്രനെതിരെ വോട്ടിന് പണം നല്‍കിയെന്ന പരാതി ഇന്നലെ തന്നെ കിട്ടിയിരുന്നെന്നാണ് ഇക്കാര്യത്തില്‍ കലക്ടര്‍ പറഞ്ഞത്. അതിനര്‍ത്ഥം പരാതി മുന്‍കൂട്ടി തയ്യാറാക്കിയ ശേഷം മനഃപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ്. തന്റെ ഭാഗം കേള്‍ക്കാതെയാണ് വ്യക്തിപരമായി അപമാനിക്കുന്നത്. പണം വാങ്ങിയതായി പറയപ്പെടുന്ന അമ്മ അവര്‍ക്ക് ആരും പണം നല്‍കിയിട്ടില്ലെന്ന് പറഞ്ഞതോടെ ആ കഥ പൊളിഞ്ഞെന്നും ശോഭ വ്യക്തമാക്കി.

Read More:വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്തതായി പരാതി

എന്നെ പിന്തുടര്‍ന്ന കാര്‍ വിനേഷ് സര്‍ഗ എന്ന ക്രിമിനലാണ് ഓടിച്ചത്. അവന്റെ സൈഡില്‍ മുഖം മറച്ച് ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കാറിന്റെ പിന്നിലിരുന്ന ചെറുപ്പക്കാരനാണ് മൂന്നു തവണ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചത്. ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയിലായിരുന്നു അതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പത്താം തീയതിയ്ക്ക് ശേഷം കളി കേരളം കാണാന്‍ പോവുന്നതേയുള്ളൂ. എനിക്കു കിട്ടിയ പരാതികളൊക്കെ ഫയലില്‍ വച്ചിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Share This Post
Exit mobile version