
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പതിവിലും വൈകും. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും.
മൂല്യനിർണയം ആരംഭിച്ചതായും അദ്ദേഹം അറയിച്ചു. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. മെയ് 2 വരെയാണ് മൂല്യനിർണയം നടക്കുക. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്താണ് തീരുമാനമെന്ന് ഔദ്യോഗിക വിശദീകരണം.
സ്കൂൾ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. സ്കൂൾ അറ്റകുറ്റപണി മെയ് 30ന് മുൻപ് തീർക്കണം. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
