Press Club Vartha

കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി; പ്രതി കെവിന്‍ കഴിഞ്ഞ വർഷം നടത്തിയത് 22 ലക്ഷം രൂപയുടെ ഡീലുകൾ

കൊച്ചി: കൊച്ചി ആഡംബര ഹോട്ടലിൽ ലഹരി പാർട്ടി കേസിലെ ലഹരി വിതരണക്കാരൻ കെവിൻ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മാത്രമല്ല ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചെന്ന് സംശയമുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ലഹരിക്കടത്തിനായി ഉപയോഗിച്ചത്.

കൊച്ചി നഗരത്തിന് പുറമേ റൂറല്‍ പ്രദേശങ്ങളിലും ലഹരി എത്തിക്കാന്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ടെന്നും കണ്ടെത്തല്‍. കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ. പ്രതി ഇടയ്ക്കിടെ തായ്ലാൻഡ് അടക്കം സന്ദർശിച്ച് ലഹരി കടത്തിയെന്നും പൊലീസ് പറയുന്നു.

അറസ്റ്റിലായപ്പോഴും കെവിന്റെ പക്കൽ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കെവിന്റെ ഫോണ്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കെവിനെ രണ്ട് ദിവസം മുമ്പ് തൃക്കാക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പിടികൂടിയത്. എറണാകുളം വാഴക്കാലയിലാണ് വൻ രാസ ലഹരി വേട്ട നടന്നത്.100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിനും എംഡിഎംഎയും ഇയാളുടെ കൈവശത്ത് നിന്ന് കണ്ടെടുത്തു.

കൂടാതെ ആഢംബര വാഹനങ്ങളുടെ മറവില്‍ മൂന്നുവര്‍ഷമായി സജീവ ലഹരിക്കടത്ത് നടത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇയാൾ ഡാൻസാഫിന്റെ പിടിയിലായിരുന്നു. മൂന്ന് യുവതികൾക്കൊപ്പമായിരുന്നു അന്ന് കെവിൻ ലഹരിയുമായി പിടിയിലായത്.

Share This Post
Exit mobile version