
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീട് മഴയിൽ ചോർന്നൊലിച്ചതല്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. രാജൻ. ടൗൺഷിപ്പിലെ രണ്ടു വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തിയെന്നും അതു മാർക്ക് ചെയ്തതാണെന്ന് ഉറപ്പിക്കാനാണ് കയറി നോക്കിയതെന്നും കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപകടകരമായ പ്രചരണം ഉണ്ടായ സാഹചര്യത്തിലാണ് വീടിന്‍റെ മേൽക്കൂരയിൽ വിള്ളലുണ്ടോയെന്ന് നേരിട്ടു പോയി പരിശോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല. വീട്ടുകാരനായിട്ടുള്ള ആളാണ്. എന്റെ വീട്ടുകാര്‍ക്ക് അങ്ങനെ ഒരു വീട് ഏല്‍പിക്കുമ്പോള്‍ വിള്ളലുണ്ട് എന്ന ചെറിയ ആശങ്ക പോലും നിലനില്‍ക്കാന്‍ പാടില്ലെന്ന് തനിക്കുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പിലെ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നു. കാലാവസ്ഥ വ്യത്യാസങ്ങളിൽ എങ്ങനെയായിരിക്കും നിർമാണത്തിന്റെ ഉറപ്പ് എന്നത് പരിശോധിക്കാനാണ് അത് തീരുമാനിച്ചത്. വാട്ടർ പോണ്ടിംഗ് നടത്തി ലീക്ക് പരിശോധിച്ചിരുന്നു. വാട്ടർപ്രൂഫിങ് നടത്തി. വാട്ടർ പ്രൂഫിംഗ് നടത്തിയിട്ടും വീണ്ടും കോൺക്രീറ്റ് നടത്തി.
മാത്രമല്ല നിർമാണവേളയിലുണ്ടാകുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നും സ്ട്രക്ചറൽ ക്രാക്ക് അല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം എൻജിനീയർമാർ പറഞ്ഞിരുന്നു. മഴയിൽ ചോർന്ന് ഒലിച്ചിതല്ല, വാട്ടർ പോണ്ടിങ്ങ് ടെസ്റ്റിന്റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ ലഭ്യമായ വിവരങ്ങൾ വെച്ച് റിപ്പോർട്ട് ചെയ്യുന്നത് ശരിയല്ല. വസ്തുത മനസ്സിലാക്കി വേണം റിപ്പോർട്ട് ചെയ്യാനെന്നും അദ്ദേഹം വിമർശിച്ചു.
താൻ മേശപ്പുറത്ത് കയറിയത് തെറ്റാണ് എന്ന് പറയുന്നവർക്കും അദ്ദേഹം മറുപടി നൽകി. തന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിൽ കയറണമെങ്കിൽ കയറും എന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ കാണുന്നുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
