Press Club Vartha

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ ഉയരുന്നു; മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. 40 ഓളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിന്റെ പിന്നിലെ കാരണങ്ങളെ പറ്റി അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഉത്തരവ് നൽകി. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. തിരച്ചിലിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും.

ഡിഐജിക്കാണ് രക്ഷാപ്രവര്‍ത്തന മേല്‍നോട്ട ചുമതല. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനിടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സഹായങ്ങൾക്കായി ദുരന്ത നിവാരണ വകുപ്പ് 50 ലക്ഷം രൂപ പ്രഖ്യാപിച്ചു.

Share This Post
Exit mobile version