
തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷൽ (8) ആണ് മരിച്ചത്. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം നടന്നത്. അഴുർ സ്വദേശികളായ ദിലീപ് -അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് കടിയേറ്റത്.
പുലർച്ചെ കട്ടിലിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. അമ്മയോടും സഹോദരിയോടുമൊപ്പമാണ് ദിക്ഷൽ ഉറങ്ങിയത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം.
അതേസമയം മകനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛൻ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും കുട്ടി ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടതെന്നും അച്ഛൻ ദിലീപ് പറഞ്ഞു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരിച്ചത്.
