Press Club Vartha

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളം നടന്നു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് തന്നെ പൂരപ്രേമികൾ കാത്തിരിക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. 250 കലാകാരന്‍മാര്‍ അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളം ആസ്വദിക്കുന്ന തിരക്കിലാണ് പൂരപ്രേമികൾ. കിഴക്കൂട്ട് അനിയൻ മാരാരാണ്  പ്രാമാണ്യം വഹിക്കുന്നത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയൻ മാരാർ ഇലഞ്ഞിത്തറ മേളപ്രമാണിയാകുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂരം നടത്തുന്നത്. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂര്‍ പൂരം.
കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. ശേഷം രണ്ടു മണിക്ക് ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. തുടർന്ന് വൈകിട്ട് 5 മണിയോടെ മേളം കൊട്ടി അവസാനിപ്പിച്ച് തെക്കോട്ടിറക്കം ആരംഭിക്കും.
Share This Post
Exit mobile version