Press Club Vartha

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കെഎസ്ഇബി ചെയര്‍മാനുമായിരുന്ന ബിജു പ്രഭാകര്‍. പത്തുവര്‍ഷം ലോഡ്ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. താന്‍ ഉള്ള സമയത്ത് രഹസ്യമായി ലോഡ്ഷെഡ്ഡിങ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ആരുമറിയാത്ത രീതിയില്‍ ലോഡ് ഷെഡ്ഡിംഗ് ചെയ്യാമെന്നും താന്‍ കെഎസ്ഇബി ചെയര്‍മാനായിരിക്കെ എത്രയോ വട്ടം വേനലിലും അല്ലാതെയും ലോഡ് ഷെഡ്ഡിംഗ് ചെയ്തിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വെളിപ്പെടുത്തി. താന്‍ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍.

2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ജലവൈദ്യുത പദ്ധതികള്‍ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാന്‍ കെഎസ്ഇബി തയാറാകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ലോഡ് ഷെഡ്ഡിങ്ങിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ 35 വര്‍ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ ഉള്‍പെടുത്തിയാണ് ബിജു പ്രഭാകര്‍ ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകം രചിച്ചിരിക്കുന്നത്. മനോരമ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി എ.ഹേമചന്ദ്രന്‍ മുന്‍ ഡിജിപി എസ്.ആനന്ദകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

Share This Post
Exit mobile version