
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇപ്പോഴുള്ളത് ലോഡ് ഷെഡ്ഡിംഗല്ലെന്നും ഉപയോഗം കൂടുമ്പോൾ ഡ്രിപ്പ് ആകുന്നതാണെന്നും ആവർത്തിക്കുകയാണ് മന്ത്രി.
കാലാവസ്ഥയില്‍ വന്ന മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ പെരുകിയതും തിരിച്ചടിയായയെന്നും മന്ത്രി പറഞ്ഞു. ഉഷ്ണതരംഗം ആരും പ്രതീക്ഷിക്കാതെ വന്നതാണെന്നും പശ്ചിമേഷ്യന്‍ യുദ്ധവും തിരിച്ചടിയായെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉൽപ്പാദനം കൂട്ടിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷനുമായി വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. പ്രതിസന്ധി സമയത്ത് വേഗത്തില്‍ തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പരോക്ഷവിമര്‍ശനം നടത്തി.
രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണെന്നും അതിന്‍റെ ഉപയോഗം കൂടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
