Press Club Vartha

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ഈഞ്ചയ്ക്കലിനടുത്താണ് സംഭവം. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി രവീന്ദ്രന്‍ (45) ആണ് മരിച്ചത്. പേ വിഷബാധ എന്ന സംശയത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സംഭവം.

ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്തു ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഞ്ചയ്ക്കല്‍ ബൈപ്പാസിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെളുപ്പിന് നാലരയോടെയാണ് രോഗിയെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വെള്ളം കണ്ടാല്‍ ഭയപ്പെടുന്ന 50കാരനെക്കുറിച്ച് നാട്ടുകാരാണ് 108 ആംബുലന്‍സില്‍ വിവരം അറിയിച്ചത്.

ഓടിക്കൊണ്ടിരിക്കെ ആംബുലന്‍സില്‍വെച്ച് ഇയാള്‍ ജീവനക്കാരെ ആക്രമിക്കുകയും ഉപകരണങ്ങളെല്ലാം ഇയാള്‍ അടിച്ച് നശിപ്പിക്കുകയും വലിയ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും അക്രമാസക്തനാകുകയും ചെയ്തു. ഇതിനിടെ ജീവനക്കാര്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോഴാണ് ഇയാള്‍ ചില്ല് തകര്‍ക്ക് പുറത്തേക്ക് ഇറങ്ങിയോടിയത്.

ജീവനക്കാര്‍ക്ക് തടയാൻ സാധിച്ചില്ല. നാട്ടുകാരുടെയും പിന്നാലെ മറ്റൊരു വാഹനത്തിൽ വന്ന രോഗിയുടെ ബന്ധുക്കളുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ബൈപ്പാസിൻ്റെ സമീപത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രവീന്ദ്രൻ നായ്ക്കള്‍ക്ക് ഭക്ഷണം നൽകുന്നയാളാണ്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ രവീന്ദ്രന്റെ കയ്യില്‍ മുറിവേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഇയാൾ ഒരാഴ്ച മുമ്പും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞദിവസം രാത്രി വട്ടവിള ജംഗ്ഷനില്‍ വച്ച് രാത്രി ഇയാള്‍ വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ വിവരമറിയിച്ചത്.

Share This Post
Exit mobile version