Press Club Vartha

നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യന്റെ മരണം: കോളേജിനെതിരെ ആരോപണവുമായി ആദിത്യന്റെ അച്ഛൻ

തിരുവനന്തപുരം: നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യൻ മരിച്ച സംഭവത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിത്യന്റെ അച്ഛൻ പ്രദീപ് രംഗത്ത്. ബെംഗളൂരുവില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആദിത്യന്റെ കുടുംബം പറയുന്നത്. മാത്രമല്ല കർണാടക പൊലീസും കോളേജ് അധികൃതരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിക്കുന്നു.

ആദിത്യന്‍ പഠിച്ച ബെംഗളൂരു ബിടിഎല്‍ നഴ്‌സിങ് കോളേജ് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണ്. അതുകൊണ്ടുതന്നെ പൊലീസ് അനങ്ങുന്നില്ലെന്നും കുടുംബം പറഞ്ഞു. വക്കീലുമായി എത്തിയപ്പോൾ മാത്രമാണ് പൊലീസ് പരാതി സ്വീകരിക്കാൻ പോലും തയ്യാറായതെന്നും ആദിത്യന്റെ പിതാവ് വെളിപ്പെടുത്തി.

കുടുംബപ്രശ്നം എന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നു. കർണാടക പൊലീസിൽ നിന്നോ കോളേജിൽ നിന്നോ നീതി പ്രതീക്ഷിക്കുന്നില്ലെന്നും ആദിത്യന്റെ അച്ഛൻ പറഞ്ഞു. സന്തോഷ് പാണ്ഡെ എന്ന അധ്യാപകൻ ആദിത്യനെ പെൺകുട്ടികളടക്കമുള്ള മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് പറഞ്ഞ് അപമാനിച്ചതായി കുടുംബം പറയുന്നു.

കോളേജിലെ അധ്യാപകന്‍ സന്ദീപ് പാണ്ഡ്യയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു. ആദിത്യന്റെ മരണത്തിന് കാരണം മാനസിക പീഡനം തന്നെയാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകനെതിരെ പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അരുവിക്കര പൊലീസില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Share This Post
Exit mobile version