Press Club Vartha

പണം മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത. ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് ആരോപണം.

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്നുതന്നെ റിമാന്‍ഡ് ചെയ്യുമെന്നാണ് വിവരം. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിര്‍ത്തുകയും വാര്‍ഡനും കുക്കും ക്രൂരത കാട്ടുകയായിരുന്നുവെന്നാണ് പരാതി.

മകനെ കാലിൽ കയർ കെട്ടി ഫാനിൻ്റെ ഹൂക്കിൽ തൂക്കിയിട്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ട്. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. വെക്കേഷന് മകനെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് മാതാപിതാക്കൾ വിവരങ്ങൾ അറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

Share This Post
Exit mobile version