Press Club Vartha

വാൽപ്പാറ അപകടം: മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. മരണമടഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും.

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമേ ചികിത്സാ ചെലവായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വഹിക്കുമെന്നും തീരുമാനിച്ചു. മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കുക.

മരണപ്പെട്ട മറ്റ് അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇൻഷുറൻസ് ഉളളവർക്ക്, അധിക തുക ചെലവായിട്ടുണ്ടെങ്കിൽ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്നീന്‍, വാഹനത്തിന്‍റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവാണ് സർക്കാർ വഹിക്കുക.

ഏപ്രില്‍ പതിനേഴിനാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബങ്ങളും സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽവച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പത്ത് പേരാണ് മരിച്ചത്.

Share This Post
Exit mobile version