
തിരുവനന്തപുരം: പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ആയിരിക്കണം ആദ്യ പരിഗണനയെന്നും തെരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യജമാനൻമാർ ജനമാണ്. സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തിൽ കണ്ടത് അതിശക്തമായ സർക്കാരിന് വിരുധമായ കൊടുങ്കാറ്റാണ് എന്നും കൂട്ടിച്ചേർത്തു. ഈ കൊടുങ്കാറ്റിന്റെ അതിജീവിക്കാനുള്ള ശക്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് ഇല്ലാതായി പോയി അദ്ദേഹം പ്രതികരിച്ചു.
മാർക്സിസ്റ്റ് പാർട്ടിയുടെ തകർച്ചയിൽ കുത്തിപ്പരിക്കേൽപ്പിക്കാനില്ല. തെറ്റായ നടപടികൾ സിപിഐഎം തിരുത്തണം. എന്ത് ചെയ്താലും ചോദിക്കാൻ ആളില്ലെന്ന നിലപാടാണ് പരാജയത്തിന് കാരണം. അതേസമയം, മുഖ്യമന്ത്രിയെ കുറിച്ചോ മന്ത്രിമാരെ കുറിച്ചോ ഇപ്പോൾ അഭിപ്രായം പറയാനില്ല. കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്.
ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രിയെ ചൊല്ലി തർക്കം ഉണ്ട്. എല്ലാവരെയും കേട്ട് ഹൈക്കമാൻഡ് തീരുമാനം എടുക്കും. ഇപ്പോൾ കാണുന്നത് ജനാധിപത്യത്തിന്റെ സുന്ദര നിമിഷങ്ങളാണെന്നും എകെ ആന്റണി പറഞ്ഞു.
