
കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ് ബ്രിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കളക്ടര്‍ പ്രിയങ്ക ജി.യുടെ അഭ്യർത്ഥന പ്രകാരമാണ് ഫ്യൂച്ചര്‍ കേരള മിഷന്‍ പഠനം നടത്തിയത്. ജൈവ മാലിന്യങ്ങള്‍ കംപ്രസ് ചെയ്ത് നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ബയോമാസ് ബ്രിക്കറ്റുകള്‍.
ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനും മുന്‍ അംബാസഡറുമായ പ്രൊഫ. വേണു രാജാമണിയുടെ നേതൃത്വത്തില്‍ ഫ്യൂച്ചർ കേരള മിഷൻ ചീഫ് കോർഡിനേറ്റർ ജ്യോത്സന വിശുദ്, ജെയിന്‍ ബിസിനസ് സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സിമ്മി കുര്യന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഗിരീഷ് എസ്. പതി, അസി. പ്രൊഫ. ഡോ. ലിബിന്‍ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പദ്ധതിയുടെ പൈലറ്റ് പ്രോഗ്രാം ഉടൻ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വ്യാവസായിക ഇന്ധനമായി കുളവാഴ മാറ്റുന്നതിന്റെ സാങ്കേതികവും വാണിജ്യപരവുമായ സാധ്യതകള്‍ പരിശോധിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലായാണ് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയത്.
അന്‍പതോളം വ്യാവസായിക പങ്കാളികള്‍ക്കിടയില്‍ നടത്തിയ മാര്‍ക്കറ്റ് സര്‍വേ, നല്‍ക്കര വുഡ് ഇന്‍ഡസ്ട്രീസ്, പൂങ്കാവനം ബയോമാസ് ബ്രിക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ നിര്‍മ്മാണ യൂണിറ്റുകളിലെ സന്ദര്‍ശനം, പരീക്ഷണാടിസ്ഥാനത്തിലുള്ള ബ്രിക്കറ്റ് നിര്‍മ്മാണവും ടെസ്റ്റിംഗും എന്നിവ പഠനത്തിന്റെ ഭാഗമായിരുന്നു. കുളവാഴയില്‍ നിന്നുള്ള ബയോമാസ് ബ്രിക്കറ്റുകള്‍ക്ക് വ്യാവസായിക മേഖലയില്‍ വലിയ സ്വീകാര്യമാണെന്ന് ജെയിന്‍ ബിസിനസ് സ്‌കൂള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ ധാരാളമായി ലഭ്യമാണ്. കൂടാതെ ഇതിനാവശ്യമായ സാങ്കേതികവിദ്യയും തെളിയിക്കപ്പെട്ടതാണ്. എന്നാല്‍, വിളവെടുക്കുന്ന കുളവാഴയിലെ ഉയര്‍ന്ന ജലാംശം കാരണം ഗതാഗതം ദുഷ്‌കരമാകുന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി. സപ്ലൈ ചെയിനിന്റെ പോരായ്മ കൃത്യമായ നിക്ഷേപത്തിലൂടെയും ഏകോപനത്തിലൂടെയും പരിഹരിക്കാനായാല്‍ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കുളവാഴകള്‍ പടരുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് കുളവാഴയെ നിർമാർജനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയെന്നത് ഫ്യൂച്ചർ കേരള മിഷന്റെ പ്രധാന ദൗത്യമാണ്. നയം രൂപീകരിക്കല്‍, സാങ്കേതികവിദ്യയുടെ ഉപയോഗം, കമ്മ്യൂണിറ്റി ശാക്തീകരണം, ബിസിനസ്/മാര്‍ക്കറ്റിംഗ് എന്നീ നാല് തലങ്ങളിലാണ് ഫ്യൂച്ചർ കേരള മിഷൻ ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മിഷന്‍ ഒരു വിശദമായ ഡിസ്‌കഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കുളവാഴ വിഷയത്തെ അടിസ്ഥാനമാക്കി ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സും സംഘടിപ്പിച്ചിരുന്നു.
ഈ സമ്മേളനം അംഗീകരിച്ച വിശദമായ നയശുപാര്‍ശകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, എംപെഡയുമായി ചേര്‍ന്ന് കൊച്ചിയില്‍ കുളവാഴ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 120 പേര്‍ക്ക് കുളവാഴ സംസ്‌കരണത്തിലും സുസ്ഥിര ഉല്‍പ്പന്ന നിര്‍മ്മാണത്തിലും പരിശീലനം നല്‍കുന്ന പൈലറ്റ് പ്രോജക്ടും ഉടൻ ആരംഭിക്കും. കേരളത്തിന്റെ മികച്ച ഭാവി ലക്ഷ്യമാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസ് നടപ്പിലാക്കുന്ന നൂതന സംരംഭമാണ് ഫ്യൂച്ചര്‍ കേരള മിഷന്‍.
